Tuesday, December 04, 2007

മറവിയുടെ ഓര്‍മ്മകള്‍

ഓര്‍മ്മ എന്നു പറയുന്നതും മറവി എന്നുപറയുന്നതും ചിന്തിച്ചാല്‍ വളരെ രസകരമായ സംഭവങ്ങളാണ്. എന്റെ ഓര്‍മ്മകള്‍ എന്റെ അനുവാദമില്ലാതെ മാഞ്ഞുപോവുന്നു, എത്ര ആലോചിച്ചാലും ചിലതൊന്നും ഓര്‍മ്മിയ്ക്കാനാവാതെ വരുന്നു, ഓര്‍മ്മിച്ചിട്ട് ഒരുപകാരവുമില്ലാത്ത സംഗതികള്‍ വെറുതേ ഓര്‍മ്മിച്ചിരിയ്ക്കുന്നു, മറക്കണമെന്നാഗ്രഹിയ്ക്കുന്ന ഓര്‍മ്മകള്‍ അനുവാദമില്ലാതെ തികട്ടിവരുന്നു. ഒന്നു ചിന്തിച്ചുനോക്കൂ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ പേര് ഓര്‍മ്മിച്ചിട്ടാണോ നിങ്ങള്‍ വിളിയ്ക്കുക. സംസാരത്തിന്റെ ഇടയ്ക്ക് ബോധപൂര്‍വ്വമല്ലാതെ കടന്നുവരുന്നതല്ലേ പലപ്പോഴും പേരുകള്‍.

തന്മാത്ര കണ്ടതിനു ശേഷം മറവി എന്നു കേള്‍ക്കുമ്പോള്‍ ചെറിയ പേടി തോന്നാറുണ്ട്. എനിയ്ക്കുമാത്രമല്ല പലര്‍ക്കും.
നമ്മുടെ ഒരു സുഹൃത്ത് കമ്പ്യൂട്ടര്‍ ബാച്ചിലെ കുട്ടിശങ്കരന്‍ തന്മാത്രയുടെ ഇടവേളയ്ക്ക് ഒന്നു വെളിയിലിറങ്ങി ഒന്നു സിഗരട്ടുവലിച്ചു വന്നപ്പോഴേയ്ക്കും ഇരുന്ന സീറ്റ് ഏതായിരുന്നെന്നു മറന്നുപോയി. സിനിമയുടെ ഒരു സെറ്റപ്പും കൂടിവച്ച് നെഞ്ചൊന്നു കാളി....അളിയാ അല്‍‌ഷിമേര്‍സു വല്ലതുമാണോ??!!!

രാത്രി ഓഫീസില്‍ നിന്നും വീട്ടിലേയ്ക്കുള്ള യാത്ര. അല്പം നടക്കേണ്ടതുണ്ട്. അധികം ആള്‍സഞ്ചാരമില്ലാത്ത ഇടവഴി. പതിവിലും വൈകി. ഡെബിറ്റ് കാര്‍ഡ് കൊണ്ടുനടക്കുന്ന ശീലമില്ലാത്ത ഞാന്‍ അന്നെന്തോ ആവശ്യത്തിന് ഡെബിറ്റ് കാര്‍ഡ് കയ്യില്‍ കരുതി. ബാംഗ്ലൂരില്‍ സോഫ്റ്റ്വേയര്‍ എന്‍‌ജിനീയേര്‍സിനു നേരെയുള്ള ആക്രമണം പുത്തരിയൊന്നുമല്ലല്ലോ.

നാശം പിടിയ്ക്കാന്‍ ഓരോ ചിന്തകളേ...
ഇപ്പോ എന്നെ കുറേയാള്‍ക്കാര്‍ വന്നു തട്ടിക്കൊണ്ടു പോയാള്‍ എന്തുചെയ്യും?
ആദ്യം അവരെന്റെ വാച്ച് ഊരിയെടുക്കും....പിന്നെ മൊബൈല്‍ ഫോണ്‍ വാങ്ങിയ്ക്കും. പിന്നെ ഡെബിറ്റ് കാര്‍ഡ് ആവശ്യപ്പെടും. ജീവനില്‍ കൊതിയുള്ള ഞാന്‍ ഒരക്ഷരം മറുത്തുപറയാതെ ഇതെല്ലാം കൊടുക്കും.
പിന്നെ അവര്‍ ഡെബിറ്റ് കാര്‍ഡ് പിന്‍ നമ്പറ് ചോദിയ്ക്കും......
പണിയായി....ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ നമ്പര്‍ ഓര്‍ക്കുന്നില്ല.
ആരും വിശ്വസിച്ചില്ലെങ്കിലും അതാണു സത്യം. എന്റെ പിന്‍ നമ്പര്‍ നേരാംവണ്ണം എന്റെ നാവിന് ഇപ്പോഴും അറിയില്ല്ല. എന്നാലും എ.ടി.എം ഇല്‍ ചെല്ലുമ്പോള്‍ വിരലുകള്‍ താനേ പിന്‍ എന്റര്‍ ചെയ്യും....
പിന്‍ നമ്പറ് ഓര്‍ക്കുന്നില്ലെന്നു പറഞ്ഞാല്‍ ഏതെങ്കിലും കള്ളന്മാരു വിശ്വസിയ്ക്കുമോ....
നമ്മള്‍ എന്തിനു വെറുതെ റിസ്കെടുക്കണം. എന്റെ നടത്തത്തിനു വേഗം കൂടി.

ഈയിടെ ഓഫീസിനടുത്തുള്ള ഹോട്ടലില്‍ ലഞ്ചു കഴിയ്ക്കാന്‍ പോയി. രാജഗിരിയില്‍ നിന്നു പാസ് ഔട്ടായ ദേവദാസ്, പിന്നെ ഒരു മുംബൈക്കാരന്‍, ഒരു കൂര്‍ഗ്ഗുകാരന്‍. ഞങ്ങള്‍ നാലുപേരൊരുമിച്ചാണ് എന്നും ലഞ്ച് കഴിയ്ക്കുക. കഥകള്‍ ഒക്കെപറഞ്ഞ പോയതാണ്. തിരുച്ചുവരുമ്പോള്‍ എനിയ്ക്കെന്തുചെയ്തിട്ടും ദേവദാസിന്റെ പേര് ഓര്‍മ്മവരുന്നില്ല. ഇത്രയും നേരം കൂടെ നടന്നവന്റെ പേരോര്‍മ്മവരുന്നില്ലെന്നോര്‍ത്തപ്പോള്‍ എനിയ്ക്കു തന്നെ ചിരി വന്നു. ദേവദാസ് ചോദിച്ചു എന്താ ചിരിയ്ക്കുന്നതെന്ന്. നിന്റെ പേരു മറന്നു പോയടാ എന്നു പറയാന്‍ താല്പര്യമില്ലാഞ്ഞതുകൊണ്ട് ഞാന്‍ പിന്നെപ്പറയാം എന്നു പറഞ്ഞൊഴിഞ്ഞു. ഒരു പത്തുമിനിറ്റെടുത്തു അവന്റെ പോരൊന്നോര്‍മ്മവരാന്‍.

മോഹിത്ത് എന്ന എന്റെ സഹമുറിയന്‍ സുഹൃത്തിന്റെ കല്യാണത്തിനു പോയിരുന്നു, കഴിഞ്ഞയാഴ്ച. വധുവും വരനും അവന്റെ ക്ലാസ് മേറ്റ്സ്. വധുവിന്റെ കൊളീഗാ‍ണ് എന്റെ ക്ലാസ് മേറ്റ് സഞ്ചിത്ത്. അവനും പോയിരുന്നു കല്യാണത്തിന്.
അവിടെവച്ച് മോഹിത്തിന്റെ ക്ലാസ്മേറ്റ് ആരോ സഞ്ചിത്തിനെകുറിച്ചു തിരക്കി.
“നല്ലപരിചയം, ഏതാണ് ആ കറുത്തിട്ടുള്ള പുള്ളിക്കാരന്‍...നമ്മുടെ കോളേജാണോ?”
മോഹിത്ത്:- “എടാ അതു നമ്മുടെ ഇലക്ട്രോണിക്സിലെ ....” (പേരുമറന്നു)
“എടാ കെ.ആര്‍ പുരത്തു താമസിയ്ക്കുന്ന...ടി.സി.എസ്സില്‍ വര്‍ക്കു ചെയ്യുന്ന....”
സഞ്ജിത്തിന്റെ പേരുമറക്കേണ്ട ഒരു കാര്യവുമുണ്ടായിട്ടല്ല...പലപ്പോഴും കാണാറും സംസാരിയ്ക്കാറുമുള്ളതുമാണ്...എന്നിട്ടും പേര് ഓര്‍മ്മവരുന്നില്ല.

“അതേ...ഞാന്‍ അവന്റെ പേരൊന്നാലോചിയ്ക്കട്ടെ....give me 5 mnts”.
അഞ്ചുമിനിട്ടുകഴിഞ്ഞിട്ടും മോഹിത്തിന് സഞ്ജിത്തിന്റെ പേര്‍ ഓര്‍ക്കാന്‍ പറ്റിയില്ല.
ഒടുവില്‍ മോഹിത്ത് ഒരു നമ്പരിട്ടൂ.
മോഹിത്ത് സഞ്ജിത്തിനോട്:- “എടാ ഇവന് നിന്റെ പേര് അറിയില്ലെന്ന്...”

5 Comments:

Post a Comment

<< Home

free site statistics