Friday, October 10, 2008

കണക്കിന്റെ കുറിപ്പു പുസ്തകം അഥവാ റേഷന്‍ കാര്‍ഡ്

ഹൈസ്കൂളില്‍ സിസിലി എന്നു വിളിപ്പേരുള്ള ഒരു സാറുണ്ടായിരുന്നു. സ്വന്തമായി ഓട്ടോ ഓടിച്ച് സ്കൂളില്‍ വന്നിരുന്ന ഒരു സാറ്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസിലിരിയ്ക്കുക എന്നത് എന്റെ ആഗ്രഹമായിരുന്നെങ്കിലും സാധിച്ചില്ല. ഞങ്ങളെ ഒന്‍പതാം ക്ലാസില്‍ ജ്യോഗ്രഫി പഠിപ്പിയ്ക്കാനെത്തിയത് അദ്ദേഹമായിരുന്നു. ‘നമ്മുടെ വണ്ടിയും ചന്തയില്‍ ചെല്ലും’ എന്ന ആത്മവിശ്വാസം ഇടയ്ക്കിടെ പ്രകടിപ്പിയ്ക്കാറുണ്ടാ‍യിരുന്ന അദ്ദേഹമാണ് എന്റെ ജീവിതത്തിലെ കുറിപ്പു പുസ്തകങ്ങളുടെ ഉപഞ്ജാതാവ്.

അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിയ്ക്കുന്നതിന്റെ ഇടയില്‍ തന്നെ ഷോര്‍ട്ട് നോട്ടുകള്‍ കുറിച്ചെടുത്തുകൊള്ളണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. ബുക്കിലെഴുതണമെന്നു നിര്‍ബന്ധമില്ല, കടലാസിലായായും മതി. അങ്ങനെയാണ് തുണ്ടുകടലാസില്‍ നോട്ട് എഴുതുന്ന ദുശീലം ആരംഭിച്ചത്.

പത്താം ക്ലാസില്‍ ക്ലാസ് ടീച്ചറായിരുന്ന ജോയി ജോസഫ് സാറ് ഇതിന്റെ ഒരു പരിഷ്കരിച്ച ഒരു രൂപം അവതരിപ്പിച്ചു. എപ്പോഴും പോക്കറ്റില്‍ ഇട്ടുകൊണ്ടു നടക്കാന്‍ പാകത്തിലുള്ള ചെറിയ ബുക്കില്‍ കണക്കിന്റെ സൂത്രവാക്യങ്ങള്‍ എഴുതിവയ്ക്കണമെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു. ഇടയ്ക്കിടയ്ക്ക് അദ്ദേഹം അതു ചോദിയ്ക്കുകയും ഇല്ലാത്തവര്‍ക്കിട്ട് നല്ല ‘പെട’ കൊടുക്കുകയും ചെയ്തുപോന്നു.

സ്കൂളുവിട്ട് പ്രീഡിഗ്രിയ്ക്ക് കോളേജില്‍ ചേര്‍ന്നപ്പോഴും ഞാന്‍ ഈ ദുശീലം തുടര്‍ന്നു. അധ്യാപകരെ കാണിയ്ക്കാന്‍ വേണ്ടിമാത്രം ബുക്കില്‍ എഴുതുകയും എനിയ്ക്കു മറിച്ചുനോക്കാന്‍ പാകത്തിന് ചെറിയ കടലാസുകളില്‍ നോട്ടു തയ്യാറാക്കുകയും ചെയ്തു.

എന്‍‌ട്രന്‍സിനായി തയ്യാറെടുത്തപ്പോള്‍ കിട്ടാവുന്ന മെരീരിയലുകള്‍ എല്ലാം വച്ച് കുറിപ്പുകള്‍ തയ്യാറാക്കി. ഒരു സാധാരണബുക്കിന്റെ പേപ്പര്‍ വീതിയ്ക്കു സമാന്തരമായി മടക്കി കിട്ടുന്ന നാലു പുറങ്ങളില്‍ നോട്ടെഴുതി ഫിസിക്സിനും കെമിസ്ത്രിയ്ക്കും കണക്കിനും പ്രത്യകം പ്രത്യേകം ക്രിസ്തുമസ്സു കാര്‍ഡിനുള്ളില്‍ സൂക്ഷിച്ചു വച്ചു. എന്നെ എന്‍‌ട്രന്‍സ് എന്ന കടമ്പ കടക്കാന്‍ ആ കുറിപ്പൂകളാണ് സാഹയകരമായത്. എനിയ്കു മാത്രമോ അതിനടുത്തവര്‍ഷം റോ‍ബിനും ആ നോട്ടുകള്‍ ഉപയോഗിച്ചു. കെമിസ്ട്രിയുടെ നോട്ടുമാത്രം എങ്ങനെയോ നഷ്ടപ്പെട്ടു. ഫിസിക്സിന്റെയും കണക്കിന്റെയും നോട്ടുകള്‍ ഇപ്പോഴും ഞാന്‍ നിധിപോലെ സൂക്ഷിയ്ക്കുന്നു. ചുമ്മാ ഒരു രസം!

എന്‍‌ജിനീയറിംഗ് മൂന്നാം സെമസ്റ്റര്‍ മുതല്‍ ഞാന്‍ ഈ രീതി ഒന്നു പരിഷ്കരിച്ചു. കഴിഞ്ഞ സെമസ്റ്ററില്‍ ഉപയോഗിച്ച് റെക്കോര്‍ഡു ബുക്കുകളുടെ പുറം ചട്ട കീറി എന്റെ കുറിപ്പൂകളുടെ പുറം ചട്ടയാക്കി. ഫുള്‍‌സ്കാപ്പു പേപ്പര്‍ മൂന്നായി മടക്കി അതിലാക്കി കുറുപ്പെഴുത്ത്. ജിബി മിസ്സിന്റെയും ജഗദീഷ് സാറിന്റെയും ഒക്കെ നോട്ടുകള്‍ എഴുതിയെടുത്തത് ഈ സംവിധാനം ഉപയോഗിച്ചാണ്. ഏതോ വിരസമായ ക്ലാസ് അവറില്‍ ശ്രീജിത്ത് പുറം ചട്ടയില്‍ റേഷന്‍ കാര്‍ഡ് , പൊതുവിതരണ വകുപ്പ് എന്ന് രേഖപ്പെടുത്തിയതോടെ എന്റെ കുറിപ്പുപുസ്തകത്തിന് റേഷന്‍ കാര്‍ഡ് എന്ന പേരുവീണു.

വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും ഞാന്‍ റേഷന്‍ കാര്‍ഡിലെ കുറുപ്പെഴുത്തു തുടരുന്നു, ടെക്നിക്കല്‍ ടോക്കുകള്‍ക്കായി നോട്ട് തയ്യാറാക്കുവാന്‍, ഡിസ്കഷനുകളില്‍ പോയിന്‍സ് കുറിച്ചു വയ്ക്കാന്‍.

ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം.

അതുകൊണ്ടെന്തുണ്ടായി, അത്യാവശ്യം വായിക്കാന്‍ കൊള്ളുമായിരുന്ന എന്റെ കൈപ്പട എനിയ്ക്കല്ലാതെ മറ്റാര്‍ക്കും വായിയ്ക്കാന്‍ പറ്റില്ല എന്ന സ്ഥിതിയായി. സാമാന്യം വലുപ്പത്തില്‍ എഴുതാന്‍ കഴിയില്ല എന്ന നിലയും വന്നു. പിന്നെ മൈക്രോ സോഫ് വേര്‍ഡ്, നോട്ട് പാട് ഒക്കെ വച്ച് അങ്ങ് അഡ്‌ജസ്റ്റു ചെയ്യുന്നു

free site statistics